This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിരുമത്തളിയപ്പന്‍ ക്ഷേത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തിരുമത്തളിയപ്പന്‍ ക്ഷേത്രം

തിരുമത്തളിയപ്പന്‍ ക്ഷേത്രം

തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിക്കടുത്ത് വരവൂര്‍ പഞ്ചായത്തില്‍ പ്പെട്ട തളിയില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രം. കേരളത്തിലെ പുരാതനമായ തളിക്ഷേത്രങ്ങളില്‍ ഒന്നാണിത്. നെടുമ്പുറംതളി, നിത്യവിചാരേശ്വരംതളി എന്നീ പേരുകളിലും ഇത് അറിയപ്പെട്ടിരുന്നു. പ്രധാന പ്രതിഷ്ഠ ശിവനാണ്. ചതുരാകൃതിയിലുള്ള ശ്രീകോവില്‍ വളരെ വലുതാണ്. ശ്രീകോവിലിന്റെ ദര്‍ശനം കിഴക്കോട്ടാണ്.

കുറേക്കാലം ഇത് പൂട്ടിയിട്ട നിലയിലായിരുന്നു. ഇപ്പോള്‍ ദിവസേന മൂന്ന് പൂജ നടത്തിവരുന്നു. ക്ഷേത്രത്തിലെ ശിവവാഹനമായ നന്ദിയുടെ തല അല്പം വടക്കോട്ടു ചരിഞ്ഞ ആകൃതിയിലാണ്. നന്ദിയുടെ തല പൂര്‍ണമായും ചരിയുമ്പോള്‍ ലോകാവസാനം സംഭവിക്കും എന്നൊരു വിശ്വാസം നാട്ടുകാര്‍ക്കിടയിലുണ്ട്.

ശ്രീകൃഷ്ണന്‍, രണ്ട് ഗണപതി, ശാസ്താവ്, ഭഗവതി എന്നിവരാണ് ഇവിടത്തെ ഉപദേവതകള്‍. ഒരു ഗണപതി കിഴക്കോട്ട് ദര്‍ശനമായും മറ്റൊന്ന് പടിഞ്ഞാറോട്ട് ദര്‍ശനമായും പ്രതിഷ്ഠിച്ചിരിക്കുന്നു. ചുറ്റമ്പലത്തിന് പുറത്ത് മറ്റൊരു ശിവക്ഷേത്രം കൂടിയുണ്ട്.

കുലശേഖര സാമ്രാജ്യകാലത്തെ 14 നാടുകളില്‍ ഒന്നായ നെടുമ്പുറയൂര്‍ നാട്ടിലെ ഭരണാധിപന്റെ കേന്ദ്രം ഈ ക്ഷേത്രമായിരുന്നു. ഈ ക്ഷേത്രത്തിലെ വാതില്‍മാടത്തിനു സമീപം കുലശേഖരരാജാവ് കോതരവിയുടെ ശിലാശാസനം കണ്ടെത്തുകയുണ്ടായി. കോതരവിയുടെ 17-ാം ഭരണവര്‍ഷത്തെ ശാസനമാണ് ഇത്. ശാസനത്തിന്റെ ലിപി വട്ടെഴുത്താണ്. ആ ശാസനത്തില്‍ ക്ഷേത്രത്തിന് 'നിത്യവിചാരേശ്വരംതളി' എന്നു പേരു നല്കിയിരിക്കുന്നു. പാട്ടം എന്ന പദം ആദ്യമായി പ്രയോഗിച്ചു കാണുന്നത് ഈ ശാസനത്തിലാണെന്ന് പണ്ഡിതന്മാര്‍ക്ക് അഭിപ്രായമുണ്ട്. ക്ഷേത്രത്തിന്റെ ചെലവിനായി ഉഗ്രമംഗലം, ഈശാനമംഗലം എന്നീ ഗ്രാമങ്ങള്‍ വിട്ടുകൊടുത്തതായും രേഖപ്പെടുത്തിക്കാണുന്നു. ജൂതപട്ടയമെന്ന ശാസനത്തിലെ സാക്ഷിയായ മകോതൈരവി' ആണ് ഈ ശാസനത്തില്‍ പരാമര്‍ശിച്ചിട്ടുള്ള 'നെടുമ്പുറയൂര്‍ നാട്ടുടയ'. കോതൈരവിയുടെ പിന്‍ഗാമി ആയിരുന്ന ഇന്ദുകോതയുടെ ഒരു ലിഖിതവും ഇവിടെ കണ്ടെത്തുകയുണ്ടായി. ഈ രേഖയിലും ഭൂദാനമാണ് വിഷയം. ഈ ശാസനങ്ങള്‍ തിരുമത്തളിയപ്പന്‍ ക്ഷേത്രത്തിന് ചരിത്രപരമായ പ്രാധാന്യം നല്കിയിട്ടുണ്ട്.

(പ്രൊഫ. കെ.എസ്. നാരായണപിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍